Saturday, December 28, 2013

പൂച്ച

ഞാന്‍ എന്നും വൈകുന്നേരം രണ്ട് പാര്‍സലും കൊണ്ട് എന്‍റെ ലൊക്കേഷനില്‍ പോകും

ഏതാണ്ട് ഒരേ സമയത്ത് തന്ന്യാ പോകാറും

ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതും കാത്ത് എന്നും രണ്ട് പൂച്ചകളും അവിടെയുണ്ടാകും

ഞാനാ പാര്‍സലും കൊണ്ട് അവിടെയുള്ള പെന്‍ട്രിയിലേക്ക് കേറുന്നത് വരെ ആ പൂച്ചകള്‍ എന്‍റെ പിന്നാലെ വരും

ഞാനതിനകത്ത്‌ കേറുമ്പോള്‍ പൂച്ചകള്‍ പുറത്ത് വെയിറ്റ് ചെയ്യും

ഫുഡ്‌ അകത്തു വെച്ചതിന് ശേഷം പുറത്തിറങ്ങിയ ഞാന്‍ ഡോര്‍ നന്നായി അടച്ചതിന് ശേഷം തിരിച്ച് വണ്ടിയിലേക്ക് നടക്കും

അപ്പോഴും ആ പൂച്ചകള്‍ വല്ലാത്തൊരു ശാരീരിക ചലനങ്ങളോടെയും നോട്ടത്തോടെയുംഎന്നെ അനുഗമിക്കും

ആ ചലനവും നോട്ടവും കണ്ടാലറിയാം എന്നോടുള്ള വല്ലാത്തൊരു സ്നേഹമാണ് അവ പ്രകടിപ്പിക്കുന്നതെന്ന്

തിരിച്ചു വരുന്ന വഴിക്ക് ഞാനിങ്ങനെ ഓര്‍ത്തു നോക്കി

ആ ഫുഡ്‌ ഞാനാ പൂച്ചകള്‍ക്ക് കൊടുക്കുന്നോന്നും ഇല്ലാലോ
പിന്നെ എന്തിനായിരിക്കും ആ പൂച്ചകള്‍ എന്നെ ഇങ്ങനെ ഇഷ്ടപ്പെടുന്നത് ?

എനിക്കെന്‍റെ സംശയത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല

രാത്രി പത്ത് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ ആ രണ്ട് സ്റ്റാഫ്‌ നെയും തിരിച്ചെടുത് വരുമ്പോള്‍ ഞാന്‍ ചോദിച്ചു ..

തും ലോക് ഖാനാ ഖാനെ ക്കാ ടൈം ദോ ബില്ലി ആത്താ ഹേ ഉദര്‍ ?
(എനിക്ക് ഇത്രയേ ഹിന്ദി അറിയുള്ളൂ )

എന്നാലും അവര്‍ക്ക് കാര്യം മനസിലായി

ഇക്കൂട്ടത്തില്‍ ഹിന്ദി അറിയാത്തവര്‍ ഉണ്ടെങ്കില്‍ ഞാന്‍ തര്‍ജമ ചെയ്യാം

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അവിടെ രണ്ട് പൂച്ചകള്‍ വരാറുണ്ടോ ?

ഇതുകേട്ട ഉടനെ അവര്‍ പറഞ്ഞു

അതെ വരാറുണ്ട് ഞങ്ങള്‍ ഞങ്ങള് കഴിച്ച ഫുഡിന്‍റെ വേസ്റ്റ്‌ എന്നും ആ പൂച്ചകള്‍ക്ക് കൊടുക്കാറുണ്ട്
അതിന് രണ്ടിനും വിഷപ്പ് മാറാനൊന്നും അത് തികയാരില്ലെങ്കിലും

ഇത് കേട്ടപ്പോള്‍ ഞാന്‍ രണ്ട് നിമിഷം നിശ്ചലനായി ഓര്‍ത്തുപോയി

ഭക്ഷണം കൊടുക്കുന്നവരെക്കാളും അത് കൊണ്ടുവരുന്ന എന്നെ അവ തിരിച്ചറിഞ്ഞതും ആ നന്ദി എന്നോടു കാണിക്കുന്നതും ..

പിറ്റേന്ന് മുതല്‍ ഒരു പാര്‍സല്‍ ആ പൂച്ചകള്‍ക്കായി ഞാന്‍ കരുതും

ഹും ..പഠിച്ച പൂച്ചകള്‍ തന്നെ

എന്‍റെ സെന്ടിമെന്റില്‍ കേറി പിടിച്ചു കളഞ്ഞില്ലേ ...

മീന്‍ പാച്ചല്


ഞങ്ങളെ മിക്സുബിഷി പിക്കപ്പ് വിറ്റ് പുതിയ 407വാങ്ങിയ സമയം
കാര്യമായ പണിയൊന്നും കിട്ടാത്തെ കുറ്റ്യാടി പിക്കപ്പ് സ്റ്റാന്‍റ്റില്‍ നില്‍ക്കുന്ന സമയത്താണ് കുമ്മാട്ടി ഹമീദ് ക്ക എന്നോടു വന്നു ചോദിച്ചത് ..

മുജീബെ ഇനിക്ക് മീന്ന് പോക്വോനാവ്വോ ..ന്ന്

ബേഡ്ജ് പോലും കിട്ടിയിട്ടില്ല എങ്കിലും വണ്ടി ഓടിക്കാനുള്ള പുളിപ്പ് തലയില്‍ കേറി നിക്കുന്ന സമയമായതു കൊണ്ട്
ഞാന്‍ പറഞ്ഞു ...

ഓക്കേ ഹമീദ് ക്കാ ഞാന്‍ പോകാം..

ഇതുകേട്ട ഹമീദ് ക്ക പറഞ്ഞു
നല്ല പാച്ചല് പായണ്ട്യെ ബെരുവേ ..

ശരി ഹമീദ് ക്കാ അതൊക്കെ ഞാനേറ്റു ... എന്നും പറഞ്ഞു ഞാന്‍ വണ്ടി ശാട്ടാക്കി ..

ഹമീദ്ക്ക വന്നില്ല പകരം ഒരു ഗഫൂര്‍ എന്നവനെ എന്‍റെ കൂടെ വിട്ടു ..

ആദ്യം പോയത് നേരെ ചോമ്പാല്ലേക്ക് ..

അവിടന്ന്‍ വണ്ടി നിറയെ ഐസ് ബ്ലോക്ക്കേറ്റി താര്‍പായ ഇട്ട് മൂടി ..

പിന്നെ ചാടി വണ്ടിയില്‍ കേറിയ ഗഫൂര്‍ പറഞ്ഞു
ചവിട്ടി വിട്ടോ വടകരക്ക് ..
ആടെണ്ട് ഒരു ബോട്ട് നിറയെ മത്തി വന്ന്ക്ക്

വടകര കടപ്പുറം എത്തിയപ്പോള്‍ ആ മത്തി ആണുങ്ങള്‍ കൊണ്ട് പോയിരുന്നു

വീണ്ടും വണ്ടിയില്‍ ചാടി ക്കേറിയ ഗഫൂര്‍

ചവിട്ടി വിട് കോയിക്കോടെക്ക് ..

ഞാനെന്‍റെ ആവതു പോലെ വണ്ടി പറപ്പിക്കുംപോഴും
ഗഫൂര്‍ പറയുന്നു ..
കാല് കൊടുത്ത് പോട്ടെ കാല് കൊടുത്ത് പോട്ടെ ...

അതിനിടയില്‍ കാണുന്ന ടെലിഫോണ്‍ ബൂത്തിലൊക്കെ നിര്‍ത്തുകയും വേണം ....

കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെത്യേരെ അവിടെയും മീനില്ല

വീണ്ടും വണ്ടിയില്‍ ചാടിക്കേറിയ ഗഫൂര്‍ പറഞ്ഞു

ബിട് കണ്ണൂരേക്ക്‌ ....

അല്ലംബ്ബാ ഇപ്പം അംബയിക്ക്ന്നല്ലേ ഞമ്മള് വന്നത് ,,

എന്ന് ചോയ്ക്ക്വോന്‍ തോനിയെങ്കിലും ഒന്നും മിണ്ടാത്തെ ഞാന്‍ വണ്ടി കണ്ണൂരേക്ക്‌ വിട്ടു

ഒന്ന് മുള്ളാന്‍ പോലും സമയം കിട്ടാത്തെ ഹൈവേയിലൂടെ മരണപാച്ചല് പായുംപോഴെല്ലാം ഗഫൂര്‍ പറയുന്നു

കാല് കൊടുത്ത് പോട്ടെ കാല് കൊടുത്ത് പോട്ടെ ...

ഇത് കേട്ട് പെരാന്ത് പിടിച്ച എനിക്ക് എന്‍റെ കാലെടുത്ത് ഇവനൊരു ചവിട്ട് കൊടുത്താലോന്ന് തോന്നിപ്പോയി ..

കണ്ണൂരെത്തി ഗഫൂര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി..
ഞാനൊന്ന് മരിയാതിക്ക് ശ്വാസം വിടുന്നതിന് മുന്നേ ഗഫൂര്‍ വീണ്ടും ഓടി വരുന്നു ..

ഇബ്ടതോം പോയി പിന്നേം ബിട് കോയിക്കൊടെക്കെന്നെ ..

പടച്ച തമ്പുരാനേ ഇതെന്തൊരു കുടുക്കിലാ ഞാന്‍ കുടുങ്ങ്യെ എന്ന് മനസ്സില്‍ പിറ് പിറ് ത്ത് കൊണ്ട് ഞാന്‍ വീണ്ടും വണ്ടി കൊയിക്കോടെക്ക് വിട്ടു ..

പായുന്ന പാചലില്‍ ഞാന്‍ ചോയ്ച്ച്‌

അല്ല ഗഫൂറെ ......ചായ്യോ ചോറോ എന്തെങ്കിലും ഒന്ന് കയ്ക്കണ്ടേ

ബാക്കീള്യോന് മീന്‍ കിട്ടേറ്റ്ള്ള ബെജാറാ അന്നെരാ ഇഞ്ചോരു ചായ

ഞാനത് പറഞ്ഞു തീരുന്നതിനു മുന്നേ ഗഫൂറിന്റെ മറുപടി ഇങ്ങനെയായിരുന്നു ..

കോയിക്കോട് എത്തിയതും ,,,,,,,,

അവിടന്നും ഗഫൂര്‍ ഓടി വരുന്നു

ബിട് ബിട് ബടെരക്ക്യന്നെ ബിട് ..ആടെണ്ട് കുഞ്ഞിമ്മത്തി എറങ്ങീക്ക്,,,

വടകര എത്തിയപ്പോള്‍ എന്തോ പടച്ചോന്റെ കുദ്രത് കൊണ്ട്

ആടന്നാ കുഞ്ഞിമ്മത്തി ലോഡാക്കി ...

എല്ലാം കഴിഞ്ഞു വണ്ടിയില്‍ കേറിയ ഗഫൂര്‍ അത് വരെ കണ്ട ഗഫൂറെ അല്ല ..മുകത്ത് ചിരി നല്ല വര്‍ത്താനം ...മൂപ്പര് ഹേപ്പി ..

അവിടന്ന് വരുന്ന വഴിക്ക് ഗഫൂര്‍ എന്നോടു പറഞ്ഞു

ഇതാണ് മുജെബെ മീന്‍ പാച്ചല് ...എന്നാലും ഇനിക്ക് ഭാഗ്യെണ്ട് ...
ഇന്ന് ബലിങ്ങനെ പായണ്ട്യെ വന്ന്ക്കില്ലാലോ ..

ഇപ്പാച്ചാല് മൊത്തം പാഞ്ഞിട്ടും ഇവനീ പറയുന്നത് കേട്ട് ഞാന്‍ അന്തം വിട്ടു ..

അങ്ങനെ അവനോട് ഞാന്‍ പറഞ്ഞ് ...

ഈന്‍റെ പേര് മീന്‍ പാച്ചല് ന്നല്ല മാണ്ട്യെ

ബെളിചിലോട്ടം ന്ന്ടണം ബെളിചിലോട്ടം ...

അല്ല പിന്ന ..................

(അതിനു ശേഷം മീന്‍ വണ്ടീലേക്ക് ഞാന്‍ ,,ങേ ഹെ!! )

മറക്കാത്ത പാട്ട്

മോസം റഗ്ഗിലാഹേ..
ആഷിക് ബി ഹേ ...
മാശൂക്ക് ബീ ......................ഇങ്ങനെ തുടങ്ങുന്ന ഒരു ഹിന്ദി ഗാനമുണ്ട്
നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ ഈ ഗാനം
അല്ലങ്കില്‍ എപ്പോഴെങ്കിലും കേട്ടതായി ഓര്‍ക്കുന്നുണ്ടോ ഈ ഗാനം ..

എന്നാല്‍ ഞാന്‍ ഒരിക്കലും മറക്കില്ല ഈ ഗാനം ....

ഇന്നലെ മുടി വെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പില്‍ പോയപ്പോള്‍
അവിടത്തെ ടി വിയില്‍ നിന്നും .......................
ഒരുപാട് നാളുകള്‍ക്കു ശേഷം ഈ ഗാനം വീണ്ടും കേള്‍ക്കാനിടയായി ..

അങ്ങനെ ആ കഴിഞ്ഞു പോയ സംഭവം
ഇന്നലെ വീണ്ടും എന്‍റെ മനസ്സില്‍ ഓടിയെത്തി .......................

അന്ന് പുല്ല് കേറ്റാന്‍ വേണ്ടി കര്‍ണാടകയിലേക്ക് പോകുന്ന വഴിക്ക് മാനന്തവാടിയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം തോന്നിയതാണ് .
ഒരു പുതിയ കേസറ്റ് വാങ്ങിയാലെന്താ ....എന്ന് ..

നല്ല ഹിന്ദി ഗാനം ആവശ്യപ്പെട്ട എന്നോട് കടക്കാരന്‍ പറഞ്ഞു
ഇത് മമ്മൂട്ടിയുടെ പുതിയ ഹിന്ദിപ്പടമാ ..
ഇതിലെ എല്ലാ പാട്ടും സൂപ്പറാ ....

നമ്മുടെ സ്വന്തം മമ്മുക്കയല്ലേ എന്ന് കരുതി ഞാന്‍ കൂടുതല്‍ ആലോചിക്കാതെ ആ കേസറ്റ് തന്നെ വാങ്ങി ..

പോകുന്ന വഴിയില്‍ അതിലെ രണ്ട് മൂന്ന് പാട്ടുകള്‍ കേട്ട് കഴിഞ്ഞതും ഡ്രൈവര്‍ വിനോദന്‍റെ മുട്ടന്‍ തെറി ഞാന്‍ കേട്ടു..
നാല്പതു ഉര്‍പ്യേം കൊടുത്ത് ഒരു കേസട്ടും വാങ്ങി വന്ന്ക്ക് ..

പക്ഷെ അതിലെ ഒരു പാട്ട് മാത്രം ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇഷ്ടമായി

അതെ ഞാന്‍ മുകളില്‍ പറഞ്ഞ... ആ അടിപൊളി പാട്ട് ..

അത് കൊണ്ട് തന്നെ ആ പാട്ട് തന്നെ ഞങ്ങള്‍ കേട്ട് കൊണ്ടിരിന്നു

തിരിച്ച് പുല്ലും കയറ്റി വരുന്ന വഴി കൊടും കാട്ടിനുള്ളിലെ വെള്ളയില്‍ എന്ന സ്ഥലത്ത് എത്താറായപ്പോള്‍
റോഡിനു നടുവിലായി രണ്ട് കാട്ടാന ...
ഇതെന്ത് കാട്ടാനാ എന്ന ഭാവതോടെ വിനോദന്‍ വണ്ടി എടുത്തു..

ആ ആനകള്‍ വണ്ടി കൊള്ളെ ഒറ്റത്തിരിയലും
വിനോദന്‍ ഒറ്റ വെട്ടിക്കലും...
വണ്ടി ഒറ്റ മറിയലും...............................

മറിഞ്ഞ വണ്ടി കുറെ മുന്നോട്ടു നിരങ്ങി പോയിനിന്നു.....

വിനോദന്‍ അടിയിലും ഞാന്‍ മേലെയുമായി കിണറ്റില്‍ വീണ അവസ്ഥയില്‍ ...
മറിഞ്ഞ വാഹനത്തില്‍ നിന്നും ചില്ല് പൊളിച്ച് ആളുകളെ പുറത്തെടുത്തു എന്നൊക്കെ പത്രങ്ങളില്‍ വായിക്കാറുള്ളത് ഓര്‍മയായ ഞാന്‍ മറിഞ്ഞു കിടക്കുന്ന എന്‍റെ വണ്ടിയുടെ ചില്ലിനിട്ട് കുറെ ഇടിച്ചു നോക്കി ....ചില്ല് പോളിയുന്നില്ല ...

അവസാനം മുകളിലോട്ട് നോക്കിയപ്പോള്‍ ആകാശം കണ്ട ഞാന്‍
കിണറ്റില്‍ നിന്നും കയറും പോലെ പുറത്തേക്കു വന്നു ...

എനിക്ക് പിന്നാലെ വിനോദനും കയറി വന്നു ...

പക്ഷെ അപ്പോഴെല്ലാം ......
മോസം റഗ്ഗിലാഹേ..ആഷിക് ബി ഹേ ... എന്ന് തകര്‍ത്തു പാടിക്കൊണ്ടിരിക്കുകയായിരുന്നു ..

കുട്ടിക്കാലം

പലരും പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്

ആ..കഴിഞ്ഞു പോയ കുട്ടിക്കാലം ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ,,,,

പക്ഷെ ഈ ഞാന്‍ അതിനോട് യോജിക്കുന്നില്ല .......

പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ എനിക്കാ കുട്ടിക്കാലത്തിലേക്ക് പോകാന്‍ താല്‍പര്യമെയില്ല........

ഇത് വായിച്ച് നിങ്ങള്‍ അതിശയിക്കുന്നുണ്ടാവും എന്നെനിക്കറിയാം

എന്നാല്‍ അതിന്‍റെ കാരണങ്ങള്‍ ഞാന്‍ പറയാം

ഒന്നാമതായി അന്നൊക്കെ വട്ട ചിലവിന് കാശുണ്ടാക്കിയിരുന്ന
ഉപ്പിലച്ചപ്പും കുറുന്തോട്ടിയുടെ വേരും ഇപ്പോള്‍ ആര്‍ക്കും വേണ്ട
അഥവാ ഈ വേര് വേണമെങ്കില്‍ തന്നെ കുറുന്തോട്ടിയെ കാണാനേയില്ല

പിന്നെ അന്ന് നമ്മള്‍ കളിച്ച കളികളൊക്കെ,,,, എന്തൊക്കെയായിരുന്നു

ആ കളികളൊന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയുക പോലും ഇല്ലല്ലോ
അത് കൊണ്ട് തന്നെ അതൊക്കെ ഇന്ന് നമ്മള്‍ തനിച്ചിരുന്ന് കളിക്കേണ്ടി വരില്ലേ ............?

കണ്ണന്‍ ചിരട്ടയില്‍ ചോറ് വെച്ചും മണ്ണപ്പം ചുട്ട് കളിച്ചതും ,,, ഒന്ന്

ഓലപ്പന്ത് കൊണ്ട് തലമയും അട്ടിയെറും കളിച്ചത് മറ്റൊന്ന്

കമ്മ്യൂണിസ്റ്റ് പച്ചയുടെ വടിയുമായി പറമ്പ് നിറയെ ഓടി പോലീസും കള്ളനും കളിച്ചതും മറ്റൊന്ന്

പെരുത്തല മട്ടലില്‍ കയറ് കെട്ടി പൈക്കളെ പോറ്റിയതും മറ്റൊന്ന്

ചൂടി വളയം എന്ന ബസ്സില്‍ പാസഞ്ചറായി കേറാന്‍ കുട്ടികളെ കിട്ടില്ല എന്നതും മറ്റൊന്ന്

കവുങ്ങിന് മുകളില്‍ ചിരട്ട കെട്ടി മരക്കിഴങ്ങിന്‍റെ കൊള്ളി മൈക്കാക്കി പ്രസംഗിച്ചാല്‍ കേള്‍വിക്കാരെ കിട്ടില്ല എന്നുതും മറ്റൊന്ന്

എന്‍റ നരച്ച താടിയുടെ പരുവമാകുന്നത് വരെ തെങ്ങിന്‍ തൊണ്ട് ഉരുട്ടി ക്കളിക്കാന്‍ പറ്റില്ല എന്നതും മറ്റൊന്ന് ....

എന്തിനേറെ പറയുന്നു,, മാപ്പിളയും പെണ്ണുങ്ങളുമായി കളിക്കാന്‍ കുട്ടികളെ കിട്ടില്ല എന്നത് വല്ലാത്തൊരു മറ്റൊന്ന്

അങ്ങനെയങ്ങനെ ...........ഇവിടെ നിരത്തിയാല്‍ തീരത്തത്ര എത്രയെത്ര കളികള്‍

ഇതൊക്കെ ഒരു പക്ഷെ സഹിക്കാന്‍ പറ്റിയെക്കാം എന്നാല്‍ സഹിക്കാന്‍ പറ്റാത്ത തായ മറ്റൊന്നുണ്ട്

പപ്പടത്തിന്‍റെ വട്ടത്തില്‍ തയഞ്ഞു കീറിയ....
മൂട്ടില്‍ രണ്ടോട്ടയുള്ള വള്ളി ട്രൌസര്‍ ഇപ്പോള്‍ കിട്ടാനേ ഇല്ല എന്നുള്ള ആ മഹാ സത്യം
..............................

NB :ഏതു കുട്ടിക്കാലവും എല്ലാരെപ്പോലെയും എനിക്കും ഒരുപാട് ഇഷ്ടം തന്നെയാണ് ...
പിന്നെ സ്റ്റാറ്റസിന്‍റെ ദാരിദ്ര്യം കൊണ്ട് എഴുതിപ്പോയതാണ് .......

എന്‍റെ സലാം

അറുപത്താറ് സീറ്റുള്ള ബസ്സാണ് ഞാന്‍ ഓടിക്കുന്നത്

അതില്‍ എന്നും രണ്ട് ട്രിപ്പായിട്ട് ഞാന്‍ സ്റ്റാഫിനെ കൊണ്ടുവിടണം

ഉച്ചക്ക് അതെ പോലെ തിരിച്ചും കൂട്ടണം ................

കൂടുതലും ബംഗാളികളും നേപ്പാളികളമാണ് .....

ഫ്രെണ്ടില്‍ ഒരു ഡോര്‍ മാത്രമായത് കൊണ്ട് ഇവരെല്ലാം

എന്‍റെ മുഖത്ത് നോക്കിയേ കേരാറുള്ളൂ ....

സലാം ചൊല്ലാതെ ആരും കേരാറുമില്ല ...

ഇവരോടൊക്കെ സലാം മടക്കി ഞാന്‍ തളര്‍ന്നു പോകുന്നു ....

ഇന്ന് രാവിലെ ആരോടും ഞാന്‍ മടക്കി സലാം പറഞ്ഞില്ല ...

വലിയ വലിയ ഹോട്ടലിലെ ഡ്രൈവര്‍ മാര്‍

എയര്‍ പോര്‍ട്ടില്‍ ബോര്‍ഡും പിടിച്ച് നില്‍ക്കുമ്പോലെ.....

'വ അലൈകും സലാം 'എന്ന് അറബിയില്‍ എഴുതിയ
ഒരു ബോര്‍ഡും പിടിച്ച്

ഞാന്‍ ഡ്രൈവിംഗ്സീറ്റിലവിടെ ഇരുന്നു ......

ഞാനാരാ മോന്‍ ......എന്നോടാ കളി ......!!!!

തബ്ബാക്ക്

തംബാക്ക് ,,,, വെക്കുംതോറും തലക്ക് പിടിക്കുന്ന ഒരു മഹാ സാധനം

അലഞ്ഞിട്ടുണ്ട് അതും തേടി.....

കാണുന്നോരൊടൊക്കെ എരന്ന് വാങ്ങി വെക്കാറുള്ള എനക്ക്...

അന്നത് കിട്ടാതായപ്പോള്‍ ഒരു വെളിപാടുണ്ടാകുന്നു ....

എന്താ .......

ഹിന്തിക്കാരുടെ റൂമിലേക്ക്‌ വെച്ച് പിടിക്കാന്‍ ......
എന്തിനാ ......

ഇത്തിരി തംബാക്ക് വാങ്ങി വെക്കാന്‍

അഫ്സല്‍എന്ന് പേരുള്ള ആ തംബാക്ക് വാങ്ങാന്‍ ചെന്ന് പെട്ടത്

ഒരു വയസന്‍ സിംഹത്തിന്‍റെ മുറിയില്‍...........

ഉത്തരേന്ത്യക്കാരന്‍ ആലം നരസിംഷാ ആലം .........

മൂപ്പര് നല്ല ഫിറ്റാ...........

എന്താ സംഭവം !!!!!!!!

നല്ല എ ക്ലാസ് തംബാക്ക് ........

ആവശ്യം അറിയിച്ചു ...

ദക്ഷിണ വെക്കാന്‍ പറഞ്ഞു

ഇങ്ങനെ എരന്ന് വാങ്ങി അണ്ണിക്കുള്ളില്‍ വെക്കുന്നവന്‍റെ കയ്യില്‍ എന്താ ഉള്ളത് ,,,,,,,

ഏ,,ഹേ ഒന്നൂല്ല

മുംബെനിക്ക് തന്ന അണ്ണനെ മനസ്സില്‍ ധ്യാനിച്ച്‌

ചൂണ്ടന്‍ വിരല് കൊണ്ട് ചുണ്ടിനുള്ളില്‍ കിളിന്തി തോണ്ടിയെടുത്ത് കാണിച്ചു കൊടുത്തു

കണ്ടു തീര്‍ന്നില്ല ,,,,,,,,
എന്‍റെ കവിള് കൂട്ടി മുറുക്കിഇങ്ങനെ ഇങ്ങ് പിടിച്ചു !!!!!!!!!!!!!

ഈ ഞാന്‍ ഫ്ലാറ്റ് ..........

പിന്നെ കവിളിനുള്ളില്‍ തംബാക്കും കയ്യിലൊരു ഡപ്പയുമായി ദിവസങ്ങള്‍ ഒരു പാട് കഴിച്ചു കൂട്ടി .
.
ഒടുവില്‍ ഇന്നലെ നരസിംഷാ ആലത്തിന്‍റെ റൂം നമ്പര്‍ ഒന്ന് കൂടി പോയി ക്കണ്ട് ഓര്‍മ പുതുക്കി ........
എന്‍റെ ഉള്ളം കയ്യില്‍ അദ്ധേഹത്തിന്‍റെ ഡപ്പ ഒന്ന് കൂടി കമത്തി തന്നു....

ഇന്നും മുടങ്ങാതെ ഞാനത് വെക്കുന്നു .....

""തംബാക്കോം കി ,മേരാ സിന്തകി കോയി കബി നഹി ജാതാഹെ""

മൂക്ക് മുറിയന്‍


ഈ സംഭാവം നടന്നത് ഏതു വര്‍ഷമാണെന്ന് ചോദിച്ചാല്‍ ,,............
ഒരുമിനിട്ടേ ഒന്ന് ഓര്‍ത്തു നോക്കട്ടെ
92 ല്‍ പത്താം ക്ലാസ് 91 ല്‍ ഒമ്പതാം ക്ലാസ് ഒമ്പതിലും എട്ടിലും എത്ര കൊല്ലം വീതം കുത്തിയിരുന്നു എന്ന് ഓര്‍മിക്കുന്നതിനെക്കാളും....നല്ലത് എട്ടാം ക്ലാസില്‍ എത്തിയ ആദ്യത്തെ കൊല്ലം എന്ന് പറയുന്നതല്ലേ ......അതെ ഞാന്‍ ആദ്യമായി എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയം ....

എന്‍റെ അമ്മാവന്‍ ഗള്‍ഫീന്ന് വന്നെന്നറിഞ്ഞാണ് ഞങ്ങള്‍ എല്ലാരും എന്‍റെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്കു പോയത് ...അന്നത്തെ ആ കൂടി ചേരല്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസിന്‌ ഒരു കുളിരാണ് ....ഏട്ടത്തിയുടെയും അനുജത്തിയുടെയും അമ്മാവന്‍ മാരുടെ യും ഒക്കെ മക്കളായിട്ട് ഞങ്ങള്‍ കുട്ടികള്‍ തന്നെയുണ്ടാകും ഒരു പത്ത് പതിനഞ്ചെണ്ണം ....അമ്മാവന്‍ കൊണ്ട് വന്ന പെട്ടി തുറക്കുമ്പോള്‍ വട്ടം കൂടുന്നതും ഓരോ സാധങ്ങളും ഇത് നിനക്ക് ഇതും നിനക്ക് എന്ന് പറഞ്ഞ് എടുത്തു തരുന്നതും വല്ലാത്തൊരു ഓര്‍മയായി മനസ്സില്‍ നില്‍ക്കുന്നു ....പിന്നെ അവന് കിട്ടിയ അതെ കളറുള്ള പെന്നും പെന്‍സിലും എനിക്ക് കിട്ടിയില്ലല്ലോ ....ഇങ്ങനെയുള്ള കുശുംബോക്കെ അന്നും ഉണ്ടായിരുന്നു

ഞാനിപ്പോള്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം അന്നൊക്കെ ഗള്‍ഫീന്ന് വരുന്നവരുടെ അവസ്ഥയാണ് ..ഓരോ വരവിനും എത്ര ഫാമിലി മെമ്പര്‍ മാരെയാണ് അവര്‍ തൃപ്തി പ്പെടുത്തി പ്പോന്നത് .....ഇന്ന് ഒരു വീട്ടില്‍ രണ്ടും മൂന്നും ഗള്‍ഫ് കാറില്ലാത്ത വീടില്ല ...അത് കൊണ്ട് തന്നെ കുടുംബത്തില്‍ പെട്ട മറ്റുള്ളവര്‍ക്കൊക്കെ സാധങ്ങള്‍ വീതിക്കുന്ന പതിവും ഇല്ല
എന്നിട്ടും നാം കൊണ്ട് പോകുന്ന സാധങ്ങള്‍ നമുക്ക് തികയുന്നില്ല ......
അന്ന് എന്‍റെ അമ്മാവന്‍ വന്നപ്പോള്‍ പലതും കിട്ടിയ കൂട്ടത്തില്‍ എടുത്തു പറയാനുള്ളത് ഒരു ഫേന്റ്സും ഷര്‍ട്ടുമായിരുന്നു .....

അങ്ങനെ ഞങ്ങള്‍ കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് ആ പുതിയ വലിയ കത്രിക എന്‍റെ കണ്ണില്‍ പെട്ടത് .....ഞാനത് കയ്യിലെടുത്തു...ബടാപ്പറത്തിന്‍ മേല്‍ കയറി നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ....കുട്ടികളെ എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കൂ ..ഞാനിതാ ഒരു മാജിക് കാണിക്കാന്‍ പോകുന്നു ....കുട്ടികള്‍ എല്ലാവരും എന്നിലേക്ക്‌ തിരിഞ്ഞു....ഞാന്‍ കത്രിക എന്‍റെ മൂക്കിന് നേരെ പിടിച്ചു എന്നിട്ട് പറഞ്ഞു എല്ലാവരും ശ്രദ്ധിച്ചു നോക്കണം ഞാനെന്‍റെ മൂക്ക് വെട്ടാന്‍ പോകുകയാണ് ...കുട്ടികള്‍ അമ്പരപ്പോടെ നോക്കി നിന്നു...എന്‍റെ ഉദ്ദേശം കുട്ടികളുടെ കണ്ണില്‍ പൊടിയിടാനെന്നോണം മൂക്കിന് അടുപ്പിച്ചു പിടിച്ച കത്രിക പെട്ടന്ന് പുറത്തോട്ട് വലിച്ച് വെട്ടുന്നത് പോലെ കാണിക്കാനായിരുന്നു .....അങ്ങനെ മാജിക്കിലേക്ക് കടന്നു
ഇതാ വെട്ടാന്‍ പോകുകയാനെ വെട്ടാന്‍ പോകുകയാനെ എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു കൊണ്ട് ഒറ്റ വെട്ട്...
മൂക്കിനെ ഒഴിവാക്കി വെട്ടാന്‍ ശ്രമിച്ച എന്‍റെ പണി പാളി
എന്‍റെ മൂക്കിന്റെ സുന പോയി ...കുട്ടികളുടെ മുന്നില്‍ ഞാന്‍ ചമ്മിപ്പാളീസായി

കുട്ടികള്‍ നാല് പാടേക്കും ചിതറി ഓടി മുജീക്ക മൂക്ക് വെട്ടി മുജീക്ക മൂക്ക് വെട്ടി എന്നും പറഞ്ഞ്...മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ തുറന്ന പോലെ രക്തം അണ പൊട്ടി ഒഴുകി ...ഉമ്മയും അമ്മാവനും അങ്ങനെ എല്ലാവരും വെപ്രാളതോടെ എന്‍റെ അടുത്തേക്ക് ഓടി വന്നു ....മൂക്ക് പൊത്തി പിടിച്ചിരുന്ന എന്‍റെ കൈ ഉമ്മ മെല്ലെ നീക്കി ..ഭാഗ്യത്തിന് കഷണം തെറിച്ചു പോയിട്ടില്ല ... നമ്മുടെ ബൈകിന്‍റെ പെട്രോള്‍ ടാങ്ക് ന്‍റെ ടോപ്‌ തുറക്കാന്‍ താക്കോല്‍ ഇടുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും നീക്കുന്ന ഒരു സുനയില്ലേ ..അതെ മാതിരി എന്‍റെ മൂക്കിന്റെ മുന ഇങ്ങനെ ആടി കളിക്കുന്നു ....

അപ്പോഴേക്കും ജീപ്പ് വന്നിരുന്നു എന്നെ കൊണ്ടുപോകാന്‍ വേണ്ടി ..ജീപ്പില്‍ കേറ്റുന്നത്തിനിടയില്‍ എന്‍റെ ഉമ്മ എനിക്ക് ഒരു ഗ്ലാസ് വെള്ളം തന്നു .കുടിക്കുന്ന വെള്ളത്തിലേക്ക്‌ മൂക്കില്‍ നിന്നും ചോര ഉറ്റി വീണു .... അന്നെന്‍റെ ചോര ഞാന്‍ കുടിച്ചോ എന്ന് ചോദിച്ചാല്‍ ....കുടിച്ചു കാണും ......ജീപ്പ് നേരെ കുറ്റ്യാടി യിലേക്ക് വിട്ടു
തുന്നുന്ന നൂലിന്‍റെ മദുഹൊക്കെ പറഞ്ഞു കൊണ്ടാണ് ആലി ഡോക്ടര്‍ എന്‍റെ മൂക്ക് തുന്നിക്കെട്ടിയത്
പക്ഷെ അന്നത്തെ ആ മൂക്ക് വെട്ട് കൊണ്ട് എനിക്കൊരു ഗുണം കിട്ടി പിന്നീട് പാസ്പോര്‍ട്ട് എടുക്കുമ്പോഴും മറ്റും എനിക്കെന്‍റെ കുപ്പായം കഴിച്ച് എന്‍റെ ശരീരത്തിലെ കാക്ക പുള്ളികള്‍ തിരയേണ്ടി വന്നിട്ടില്ല

പിന്നെ മൂനാഴ്ച കഴിഞ്ഞാണ് ഞാന്‍ സ്കൂളിലേക്ക് പോകുന്നത്
പോകാന്‍ ചെറിയൊരു നിരാശ എന്താണെന്ന് വെച്ചാല്‍ മൂക്ക് ഉണങ്ങിയിട്ടുണ്ടെങ്കിലും മൂക്കിന്‍റെ തുമ്പത്ത് ഒരു പൊറ്റ മുഴച്ചു നില്‍കുന്നുണ്ടായിരുന്നു ..... എങ്കിലും അമ്മാവന്‍ തന്ന ഷര്‍ട്ടും പെന്റും ഇടണം ..പുതിയ ഹിറോ പെന്നും ഫോറിന്‍ ജോമട്രി ബോക്സും എല്ലാം കുട്ടികളെ കാണിക്കണം ഇതൊക്കെ ഓര്‍ത്തപ്പോള്‍ പോകാന്‍ ഉത്സാഹം കൂടി ...പുതിയ ഷര്‍ട്ടും പെന്റും ഇട്ടപ്പോള്‍ എനിക്കൊരു മോഹം ഒന്ന് ഇന്‍ സൈഡ് ആക്കിയാലെന്താണെന്ന് ....അങ്ങനെ ആദ്യമായി ഇന്‍ ചെയ്ത വേഷത്തില്‍ ഞാന്‍ സ്കൂളിലേക്ക് പോയി

''ട്ടോ'' മാഷായിരുന്നു അന്ന് ഞങ്ങളുടെ ക്ലാസ് മാഷ്‌ മൂപ്പര്‍ക്ക് ആ പേരിട്ടത് B B C യുടെ തലവനായ ഞാന്‍ തന്നെയായിരുന്നു ..ഈ ബി ബി സി എന്ന് പറഞ്ഞാല്‍ ബേക്ക് ബെഞ്ച്‌ കമ്പനി ...
ഹിന്തിയായിരുന്നു മൂപ്പരുടെ സബ്ജക്റ്റ് എപ്പോഴും ക്ലാസില്‍ വന്നാല്‍ മൂപ്പര് അഞ്ച്പത്ത് വെടി പൊട്ടിക്കും 'ട്ടോ' 'ട്ടോ' 'ട്ടോ' 'ട്ടോ'
ഈ വെടി പൊട്ടുന്നതിന്അനുസരിച്ചു ഞങ്ങള്‍ എണീക്കുകയും ഇരിക്കുകയും ചെയ്യണം ...മൂപ്പര് 'ഉട്ടോ' 'ബൈട്ടോ' പറയുകയാണെങ്കിലും ആ 'ഉ' യും 'ബൈ' യും ശെരിക്കിങ്ങു കേള്‍ക്കാറില്ല ...വെറും 'ട്ടോ' 'ട്ടോ' മാത്രമേ കേള്‍ക്കൂ ...അങ്ങനെയാണ് മാഷിന് ആ പേര് വീണത്‌ ..

എന്താണെന്നറിയില്ല അന്ന് ഞാന്‍ ക്ലാസില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചു പോയിരുന്നു ...അതുകൊണ്ട് തന്നെ ഞാന്‍ ക്ലാസ് റൂമിന്‍റെ പടിക്കല്‍ വന്നു നിന്നു...കുറച്ചു സമയത്തെ പണിഷ്മെന്റ് ന് ശേഷം മാഷെന്നെ ക്ലാസിലേക്ക് വിളിച്ചു .....
ഇതെന്തു പറ്റി ..? എന്തോന്നാ അവിടെ മുഴച്ചു നില്‍ക്കുന്നത് ? ക്ലാസിലേക്ക് കയറി ചെല്ലുന്ന എന്‍റെ മൂക്ക് നോക്കിയാണ് മാഷിത് ചോദിച്ചതെങ്കിലും തിരിഞ്ഞ് നോക്കിയ കുട്ടികള്‍ എല്ലാവരും നോക്കിയത് മറ്റൊരു മുഴയിലെക്കായിരുന്നു ....ആദ്യമായി ഇന്‍ ചെയ്തത് കൊണ്ട് രൂപാന്തരം പ്രാപിച്ച ആ മുഴയിലേക്ക് ....അതുകൊണ്ടാണ് ക്ലാസില്‍ കൂട്ട ചിരി പടര്‍ന്നതും ഞാനവരുടെ മുന്നില്‍ ചമ്മിപ്പോയതും ...................
ഇന്നിപ്പോള്‍ ഈ കഥ നിങ്ങളോട് പറഞ്ഞു ഞാന്‍ നിങ്ങളുടെ മുന്നിലും ചമ്മി ....
എന്ത് ചെയ്യാന്‍ ....ചമ്മി ച്ചമ്മി ചമ്മാനായി എന്‍റെ ജീവിതം പിന്നെയും ബാക്കി.....................................................